Breaking News

‘ഹാഷ്ടാഗ് അവൾക്കൊപ്പം’ പ്രയത്നത്തിന്റെ വിജയം ഇരുപത്തഞ്ചാം ദിവസം

തിരുവനന്തപുരം: അപ്രതീക്ഷിതമായി വിജയം നേടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാള സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. വലിയ താരങ്ങളോ, പരസ്യങ്ങളോ ഒന്നും തന്നെയില്ലാതെ ഡിസംബർ 30ന് മറ്റു വലിയ സിനിമകളോടൊപ്പം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയതായിരുന്നു കൃപനിധി സിനിമാസിന്റെ ബാനറിൽ ജിജിത്. എ.യു നിർമ്മിച്ച് ശ്രീജിത്ത്‌ കൃഷ്ണ സംവിധാനം ചെയ്ത ‘ഹാഷ്ടാഗ് അവൾക്കൊപ്പം’. മലയാള സിനിമകളിലും, പരസ്യ മേഘലകളിലും 20 വർഷത്തോളം പ്രവർത്തിച്ച് സംവിധായകൻ, എഡിറ്റർ, കളറിസ്റ്റ്, ഗ്രാഫിക് ഡിസൈനർ എന്നീ വിവിധ തലങ്ങളിൽ ശ്രദ്ധ നേടിയ ശ്രീജിത്ത്‌ കൃഷ്ണയുടെ ആദ്യ സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം.
വേണ്ടത്ര പരസ്യങ്ങളൊന്നുമില്ലാതെ റിലീസ് ചെയ്തത് കൊണ്ടുതന്നെ ആദ്യ ദിവസങ്ങളിൽ തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാനും കഴിഞ്ഞിരുന്നില്ല.

എന്നാൽ ചിത്രം കണ്ടവരുടെ അഭിപ്രായമാണ് ഹാഷ്ടാഗ് അവൾക്കൊപ്പത്തിന് വഴിതിരിവായത്. അരിസ്റ്റോ സുരേഷും, സേതുലക്ഷ്മി അമ്മയും മാത്രമായിരുന്നു ചിത്രത്തിൽ പരിചിത മുഖങ്ങളായി എത്തിയത്. ആദ്യ പകുതിയിൽ പുതുമുഖങ്ങളായ അഭിനേതാക്കളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഒരു ശൈലിയിൽ തുടങ്ങിയ സിനിമ, ഇന്റർവെൽ ആകുമ്പോഴേക്കും പ്രേക്ഷകരെ പിടിച്ചിരുത്തി കഴിഞ്ഞിരുന്നു. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേക്കും നായികയായെത്തിയ കന്നഡ താരം ബ്രിന്തയുടെ അഭിനയവും, രാത്രിയിലെ കാടിന്റെ ഭീകരതയും, പ്രേക്ഷകരെ മുൾമുനയിൽ നിർത്തി. സസ്പെൻസ് ഒരു തരത്തിലും ചിന്തിച്ചെടുക്കാനുള്ള അവസരം ഹാഷ്ടാഗ് അവൾക്കൊപ്പത്തിൽ ശ്രീജിത്ത്‌ കൃഷ്ണ കൊടുത്തിരുന്നില്ല. പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു “അപ്രതീക്ഷിതമായി ക്ലൈമാക്സ്‌” അത് തന്നെയായിരുന്നു ചിത്രത്തിന്റെ വിജയം.

ചിത്രം അഭിപ്രായം നേടി മുന്നേറുമ്പോൾ വാരിസ്, തുണിവ് മുതലായ വമ്പൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തി. സ്വാഭാവികമായും ചെറിയ മലയാള സിനിമകൾ തിയേറ്ററുകളിൽ തഴയപ്പെടും. ഹാഷ്ടാഗ് അവക്കൊപ്പത്തോടൊപ്പം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം മാത്രമാണ് പ്രദർശനം തുടരുന്നത്. മറ്റു ചിത്രങ്ങൾ തിയേറ്ററുകളിൽ പിടിച്ചു നിൽക്കാനാവാതെ പിൻവാങ്ങിയപ്പോൾ പ്രേക്ഷക അഭിപ്രായം ഒന്ന് കൊണ്ട് മാത്രം ഹാഷ്ടാഗ് അവൾക്കൊപ്പവും തിയേറ്ററുകളിൽ പ്രദർശനം തുടർന്നു. ഹാഷ്ടാഗ് അവൾക്കൊപ്പം ഇപ്പോൾ പ്രദർശന വിജയം നേടി 25 ദിവസത്തിനോടടുക്കുമ്പോൾ കേരളത്തിലെ മറ്റ് അനേകം തിയേറ്ററുകളിൽ കൂടി പ്രദർശനം വ്യാപിക്കുകയാണ്. മികച്ച ഉള്ളടക്കം തന്നെയാണ് സിനിമയ്ക്കു വേണ്ടത് എന്ന് പ്രേക്ഷകർ വീണ്ടും മുന്നറിയിപ്പ് നിൽക്കുകയാണ് ഹാഷ്ടാഗ് അവൾക്കൊപ്പത്തിന്റെ ഈ ചരിത്ര വിജയത്തിലൂടെ.

ചിത്രത്തിന്റെ നിർമ്മാണം ശ്രീജിത്ത്‌ കൃഷ്ണയുടെ സഹോദരനായ ജിജിത്താണ് നിർവഹിച്ചിരിക്കുന്നത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിലായിരുന്നു ഹാഷ്ടാഗ് അവൾക്കൊപ്പം തുടങ്ങിയത്. ശ്രീജിത്തിന്റെ തന്നെ സുഹൃത്തുക്കളായ സിനിമ പ്രവർത്തകരെ ഒരുമിച്ച് നിർത്തി ആരംഭിച്ച സിനിമയിൽ നിർമാണ പങ്കാളികളായി ‘എഡ്ഡ്യു ഗോ’ എന്ന എഡ്യൂക്കേഷണൽ കൺസൾട്ടിങ് കമ്പനിയുടെ തലവൻ സുജിത്തും ശ്രീജിത്തിനൊപ്പം കൂടി.

ഒരു കാറിനുള്ളിൽ മാത്രം ഒതുങ്ങുന്ന ചെറിയ സിനിമ പിന്നെ നിർമ്മാണത്തിലിരിക്കുമ്പോൾ തന്നെ കൊമേർഷ്യൽ സിനിമയാക്കി വളർത്തുകയായിരുന്നു. പൂർണ്ണമായും തിരക്കഥയില്ലാതെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണ രീതി. കന്നഡ ഭാഷയിലാണ് നായിക ബ്രിന്തയുടെ സംഭാഷണം. സബ് ടൈറ്റിലുകൾ ചേർക്കാതെ പ്രേക്ഷകർക്ക് അവൾക്കൊപ്പത്തിലെ കന്നഡ ഭാഷ മനസിലാകും എന്ന് ശ്രീജിത്ത്‌ കൃഷ്ണയുടെ വിശ്വാസം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞതോടെ മികച്ച ഒരു സിനിമ അനുഭവമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം കാഴ്ച വക്കുന്നത്.