Breaking News

കേരളത്തിന്റെ വികസനത്തിന് മുൻ‌തൂക്കം; പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണ്; കെ വി തോമസ്

കേരളത്തിന്റെ വികസനത്തിനാണ് മുൻ‌തൂക്കാമെന്ന് കെ വി തോമസ്. അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കും. കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മുരളീധരനോട് മറുപടി പറയാനില്ല. കോൺഗ്രസിൽ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാൻ അറിയാതെയാണ് എന്നെ മാറ്റിയത്. വികസന കാര്യങ്ങളിൽ എല്ലാവരും മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തിൽ നിന്നും എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു, ആ ഘട്ടത്തിൽ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം വന്നത്. പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണെന്നും’- അദ്ദേഹം കൂട്ടിച്ചെർത്തു.

കെ വി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാക്കും. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴാണ് നിയനമം. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്‍റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു.