Breaking News

കറുപ്പണിഞ്ഞ് പാര്‍ലമെന്റില്‍ വീണ്ടും പ്രതിപക്ഷം; മണിപ്പൂരില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകുവെന്ന് ‘ഇന്ത്യ’; അവിശ്വാസ പ്രമേയ ചര്‍ച്ച ഉടനെയാക്കാന്‍ സമ്മര്‍ദ്ദം

പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എല്ലാ പ്രതിഷേധ തന്ത്രവും പയറ്റാനൊരുങ്ങി പ്രതിപക്ഷ ഐക്യം. ലോക്‌സഭയിലും രാജ്യസഭയിലുമുള്ള പ്രതിപക്ഷ എംപിമാരോട് ഇന്ന് കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ എത്താനാണ് ‘ഇന്ത്യ’ മുന്നണി ആവശ്യപ്പെട്ടത്. കറുത്ത ഷര്‍ട്ടോ വസ്ത്രങ്ങളോ ധരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കറുത്ത ബാന്‍ഡ് കയ്യില്‍ കെട്ടാനും എംപിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തേയും മോദി സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും കറുപ്പണിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തീരുമാനത്തിലും കറുപ്പണിഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.

പ്രതിപക്ഷ ചേംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ യോഗം ചേര്‍ന്നു. കറുത്ത വസ്ത്രം ധരിച്ചെത്തി തന്നെയാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്.

‘ഇന്ത്യ’ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാതെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു. മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ വിശദമായ ചര്‍ച്ച നടത്തുകയും പ്രധാനമന്ത്രി കൃത്യമായ വിശദീകരണങ്ങള്‍ നല്‍കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.

കോണ്‍ഗ്രസ് ഇന്നതെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി മോദിസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണപക്ഷത്തിനുമെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ അവതരണാനുമതി നല്‍കിയിട്ടുണ്ട്.

ലോക്സഭാ ചട്ടങ്ങളനുസരിച്ച് 50 എംപിമാരില്‍ കൂടുതല്‍ അവിശ്വാസ പ്രമേയത്തിനായി അനുമതി തേടിയാല്‍ സഭയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണം. അവിശ്വാസ പ്രമേയം അംഗീകരിച്ചാല്‍ 10 ദിവസത്തനുള്ളില്‍ ചര്‍ച്ചയ്ക്കുള്ള സമയം അനുവദിക്കണം. അതിനാലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കര്‍ ഓം ബിര്‍ല അനുമതി നല്‍കിയിയത്.

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. അനുമതിക്കായുള്ള വോട്ടില്‍ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, എന്‍സിപി, ശിവസേന (യുബിടി), ജെഡി(യു), സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്താങ്ങി

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണ്ടെന്ന് തീരുമാനത്തിലാണ് മായാവതിയുടെ ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. ദില്ലി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

543 അംഗ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 331 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് 144 അംഗങ്ങളുമുണ്ട് ലോക്‌സഭയില്‍. അവിശ്വാസ വോട്ടിങിലേക്ക് കടന്നാല്‍ പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷകള്‍ക്കൊന്നും വകയില്ലെങ്കിലും മോദിയെ സഭയില്‍ സംസാരിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കുക മാത്രമാണ് ‘ഇന്ത്യ’ ലക്ഷ്യം വെയ്ക്കുന്നത്.