ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം. ഡൽഹി എയിംസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച ഛോട്ടാരാജനെ കഴിഞ്ഞ ഏപ്രില്‍ 26നാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ഛോട്ടാ രാജന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി എയിംസ് അധികൃതര്‍ തന്നെ രംഗത്തെത്തിയത്.
Underworld don Chhota Rajan is still alive. He is admitted at AIIMS for treatment of #COVID19: AIIMS official
— ANI (@ANI) May 7, 2021
(File photo) pic.twitter.com/gvAgKDuPqC
ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് 2015 ല്‍ അറസ്റ്റിലായ രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാ രാജന്‍ ഡല്‍ഹിയിലെ അതീവ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു.
കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍. മുംബൈയില്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറിയതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.
2011ല്‍ മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഛോട്ടാ രാജനെ 2018ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.