കാര്‍ഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിവസവും വീറോടെ മുന്നോട്ട് കുതിക്കുന്നു.
ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ‘ദില്ലി ചലോ’ ഉപരോധം വെള്ളിയാഴ്ച വൈകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു.
വ്യാഴാഴ്ചമുതൽ അതിർത്തിയിൽ തമ്പടിച്ച കർഷകരെ ഡൽഹി ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി ധർണ നടത്താൻ ഡൽഹി പോലീസ് അനുവദിച്ചു.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.
ഡൽഹി ഹരിയാന അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു പ്രതിഷേധ രംഗത്തുണ്ടായത്.
ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളുമായാണ് കർഷകർ എത്തിയിട്ടുള്ളത്. ഇതിനിടെ, ഡിസംബർ മൂന്നിന് കർഷകനേതാക്കളുമായി ചർച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പ്രഖ്യാപിച്ചെങ്കിലും കർഷകനേതാക്കൾ പ്രതികരിച്ചിട്ടില്ല.