കോവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
18–45 വയസുള്ളവർക്കു ഒറ്റയടിക്ക് വാക്സീൻ നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവർക്കും വാർഡുതല സമിതിക്കാർക്കും മുൻഗണന നൽകും.
രോഗമുള്ളവരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർഡുതല സമിതിയിലുള്ളർക്കു സഞ്ചരിക്കാൻ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പൊലീസിൽനിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിനു പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.