ന്യൂഡല്‍ഹി : ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോൾ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ കെ വിജയരാഘവന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സംസ്ഥാനങ്ങളിലും ജില്ലകളിലും ഫലപ്രദമായ പ്രതിരോധം നടപ്പാക്കുന്നതിനെ അനുസരിച്ചിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജരാകണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു ഈ നിരീക്ഷണം. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടതലാണെന്നും കോന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹജ പറഞ്ഞു.
അതേസമയം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പ്രക്രിയയുടെ മൂന്നാം ഘട്ടത്തില്‍ 11.81 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും 16.50 കോടി ഡോസ് വാക്‌സിന്‍ നിലവില്‍ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.