ഐ.ഡി.ബി.ഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനും ഓഹരി വിറ്റഴിക്കലിനും തത്വത്തിൽ അനുമതിയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് അനുമതി നൽകിയത്.
സർക്കാരിന്റെയും എൽ.ഐ.സിയുടെയും എത്ര ശതമാനം ഓഹരികൾ വിൽക്കണമെന്നതടക്കമുള്ള കൂടുതൽ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരിക്കുമെന്നും ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഐ.ഡി.ബി.ഐ ബാങ്കിന്റെ പ്രൊമോട്ടർ എൽ.ഐ.സിയാണ്, കോ- പ്രൊമോട്ടർ കേന്ദ്ര സർക്കാരും.
ഐ.ഡി.ബി.ഐ ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരി വിഹിതവും കേന്ദ്ര സർക്കാരിന്റെയും എൽ.ഐ.സിയുടെയും കൈവശമാണ്. കേന്ദ്ര സർക്കാരിന് 45.48 ശതമാനം ഓഹരിയും, എൽ.ഐ.സിക്ക് 49.24 ശതമാനം ഓഹരി വിഹിതവും ബാങ്കിലുണ്ട്.