വെള്ളിയാഴ്ച പുറത്തുവന്ന മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകൾ ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സാമ്പത്തിക വിദഗ്ധരുടെ സംഘം ഇന്ത്യ സാങ്കേതിക മാന്ദ്യത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ഔദ്യോഗിമായി സ്ഥിരീകരിച്ചിരിക്കുന്നത്. 2020-21 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിഡിപി 7.5 ശതമാനം ഇടിഞ്ഞതായാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി രണ്ട് പാദങ്ങളിൽ ഇടിഞ്ഞതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ) ഇന്ന് പുറത്തിറക്കിയ രണ്ടാം പാദത്തിലെ (ക്യു 2) ഔദ്യോഗിക ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നത്. സാങ്കേതിക മാന്ദ്യം എന്ന് വിളിക്കുന്ന ഈ സാഹചര്യം ത്രൈമാസ വളർച്ചാ നിരക്ക് രേഖപ്പെടുത്താൻ തുടങ്ങി 1996 ന് ശേഷം ആദ്യമായാണ് രേഖപ്പെടുത്തുന്നത്.
വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ ജിഡിപി 8.8 ശതമാനം ഇടിയുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ജി.ഡി.പി നിരക്ക് അത്രത്തോളം ഇടിഞ്ഞിട്ടില്ല.