Breaking News

വാക്‌സിന്‍ ചലഞ്ച്, തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് കോടികളാണ് ഒഴുകുന്നത്. ചലഞ്ചിന്റെ ഭാഗമായി രണ്ട് കോടിയില്‍ അധികം രൂപ ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കഴിഞ്ഞു. വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പരമാവധി പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് ഈ മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ നിലവില്‍ നമ്മുടെ മുന്നിലുള്ള പ്രതിവിധി. മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുവാന്‍ തീരുമാനിച്ചെങ്കിലും ഇതിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വലിയ വില കൊടുത്ത് വാക്‌സിന്‍ നേരിട്ട് വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് വഴി ദുരന്തമുഖത്തും കോര്‍പ്പറേറ്റ് പ്രതിപത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കാണിക്കുന്നത്. എത്ര തുക ചിലവായാലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരുടെയും ആഹ്വാനവുമില്ലാതെ തന്നെ ജനങ്ങള്‍ വാക്‌സിന്‍ ചാലഞ്ചുമായി മുന്നോട്ടു വന്നു 3 കോടി രൂപയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കഴിഞ്ഞു.

വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ എന്റെ ഓഫീസിലെ എല്ലാ ജീവനക്കാരും ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം ജനങ്ങള്‍ ആഹ്വാനം ചെയ്ത കാമ്പെയിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *