അറുപത്തെട്ട് വർഷത്തിനിടയിൽ ആദ്യമായി ഒരാെറ്റ മുസ്ലിം എം.എൽ.എ പോലുമില്ലാതെ ബിഹാർ നിയമസഭയിലെ ഭരണസഖ്യം. എൻ.ഡി.എയിലെ സംഖ്യത്തിലെ ഘടകകക്ഷികളായ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ, വികാശീൽ ഇൻസാൻ പാർട്ടി എന്നിവയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് ഒരൊറ്റ എം.എൽ.എ പോലുമില്ല. ഈ നാല് പാർട്ടികളിൽ ജെ.ഡി.യു മാത്രമാണ് 11 മുസ്ലിം സ്ഥാനാർഥികളെ നിർത്തിയത്. എന്നാൽ, ഇവരെല്ലാം തോറ്റു. സോഷ്യലിസ്റ്റ് മതേതര വാദിയായി നിലകൊള്ളുന്ന നിതീഷ് കുമാർ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരു മുസ്ലിം അംഗം പോലും ഇല്ലാതെയാകും മന്ത്രിസഭ രൂപീകരിക്കുക.
സംസ്ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനമാണ് മുസ്ലിംകൾ. ഇവരോടുള്ള എൻ.ഡി.എയുടെ അവഗണനയാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. ലോക് ജനശക്തി പാർട്ടി ഒഴികെ എൻ.ഡി.എയിലില്ലാത്ത മറ്റു കക്ഷികൾക്കെല്ലാം മുസ്ലിം സ്ഥാനാർഥികളെ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ആർ.ജെ.ഡിയിൽ 75 എം.എൽ.എമാരിൽ എട്ടുപേർ മുസ്ലിംകളാണ്. കോൺഗ്രസിന് 19ൽ നാല്, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ അഞ്ച്, ഇടതുപാർട്ടികളിൽ 16ൽ ഒരാൾ എന്നിങ്ങനെ മുസ്ലിം എം.എൽ.എമാരുണ്ട്. ബഹുജൻ സമാജ് പാർട്ടിയുടെ ഏക എം.എൽ.എയും മുസ്ലിംമാണ്.
സോഷ്യലിസ്റ്റ് പാരമ്പര്യത്തിൽ ഉദയം ചെയ്ത ജെ.ഡി.യുവിൽ മുസ്ലിം എം.എൽ.എമാരില്ലാത്തത് വൻ തിരിച്ചടി തന്നെയാണെന്ന് 40 വർഷത്തിലേറെയായി ലാലു പ്രസാദിനും നിതീഷിനുമൊപ്പം പ്രവർത്തിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. ‘ജെ.ഡി.യുവിനെ ബി.ജെ.പി കീഴടക്കുകയാണ്. സീമാഞ്ചൽ, മിഥില മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ ഇതിെൻറ ഉദാഹരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് ആക്രോശിക്കുേമ്പാഴും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ൽ ഭേദഗതി വരുത്തിയതിനെ കുറിച്ച് സംസാരിക്കുേമ്പാഴും നിതീഷ് കാഴ്ചക്കാരനായി മാറുകയായിരുന്നു.
ജനരോഷവും ഭരണവിരുദ്ധതയും നേരിടുന്ന നിതീഷ് സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും വർഗീയ ധ്രുവീകരണ പ്രസംഗങ്ങളിൽനിന്ന് ലാഭം കണ്ടെത്തി. ബി.ജെ.പിയും ജെ.ഡി.യുവും ഒന്നാണെന്ന് ന്യൂനപക്ഷങ്ങൾ വിലയിരുത്തി. അതിനാൽ തന്നെ അവർ നിതീഷിന് വോട്ട് ചെയ്തില്ല’ -ശിവാനന്ദ് തിവാരി പറഞ്ഞു.