Breaking News

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍. ആര്‍ഡിഎസിന് 8.5 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ മുന്‍മന്ത്രി ഉത്തരവിട്ട (GO No 57/14/PWD) ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തു. 2014 ജൂലൈ 15 ന് മുന്‍ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അംഗീകാരം നല്‍കിയ ഫയലാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഫയല്‍ കണ്ടെടുത്തത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നാലരക്കോടി എത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചു എന്നാണ് സൂചന.

അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നിര്‍മാണ കരാര്‍ ആര്‍ഡിഎസിനെ നല്‍കാന്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ആര്‍ബിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടാണ് ഇബ്രാഹിംകുഞ്ഞ് ഇടപാടുകള്‍ നടത്തിയെതെന്നും കമ്മീഷന്‍ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വിജിലന്‍സ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ ഇന്നലെ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഇബ്രാഹിംകുഞ്ഞിനെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില. നിലവില്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *