Breaking News

1,57,911പേർക്ക് ഇതുവരെ നിയമനം നൽകി; ഉദ്യോഗാർത്ഥികൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നെന്ന് മുഖ്യമന്ത്രി

ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മാത്രം 1,57,911പേർക്ക് നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്ത് വർഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിൻറെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ് സി ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

താൽകാലിക നിയമനം നടത്തുന്നത് വഴി പിഎസ് സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ല.

പത്ത് വർഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളത്. പിഎസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരിയിൽ അവസാനിക്കുന്ന പിഎസ് സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ, മെയ് മാസങ്ങളിൽ വരുന്ന ഒഴിവുകളിൽ കൂടി അവസരം ലഭിക്കും.

വസ്തുതകളെല്ലാം മറച്ചു വച്ച് ഉദ്യോഗാർത്ഥികൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്താൻ ആണ് സംസ്ഥാനത്ത് ഇപ്പോൾ ശ്രമം നടക്കുന്നത്. ജോലിക്കാര്യം പറഞ്ഞ് വ്യാമോഹിപ്പിച്ചു നിരപരാധികളായ യുവാക്കളെ തെരുവിൽ ഇറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *