സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിൽ നിന്നും ഷാൾ സ്വീകരിക്കാത്തതിനെ കുറിച്ച് വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പി.സി ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചയാളാണ്. അയാളുടെ ഷാൾ സ്വീകരിക്കുന്നത് തന്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നും റിജില്‍ മാക്കുറ്റി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പിസി ജോര്‍ജിൽ നിന്നും ഷാൾ സ്വീകരിക്കാദി റിജില്‍ മാക്കുറ്റി പരസ്യമായ രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് കാര്യമായെടുക്കാതെ വേണ്ടെങ്കില്‍ വേണ്ട എന്ന് ഇതിന് പി.സി ജോര്‍ജ് മറുപടി നല്‍കി. തുടർന്ന് അടുത്തിരുന്ന മറ്റൊരു പ്രവര്‍ത്തകനെ ഷാള്‍ അണിയിച്ച് പിസി ജോര്‍ജ് മടങ്ങുകയും ചെയ്തു.
റിജില്‍ മാക്കുറ്റിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
PC ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചയാളാണ്.
അയാളുടെ ഷാൾ സ്വീകരിക്കുന്നത് എൻ്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് PC ജോർജ് അന്ന് ഉപയോഗിച്ചത്.ആ സമയത്ത് പി സി ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത്
നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.
പി സി ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.
സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട്
നിൽക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാൻ
മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച CPM നോടും എൻ്റെ നിലപാട് അങ്ങനെ തന്നെയാണ്.ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ
വെള്ളം ചേർക്കില്ല ഒരിക്കലും.