Breaking News

തൊഴില്‍ തട്ടിപ്പ് കേസ്: സരിത നായരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ഒന്നാം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 2019 കാലഘട്ടത്തില്‍ സരിത എസ് നായര്‍ ഉള്‍പ്പെട്ട സംഘം മുള്ളുള്ള സ്വദേശിയായ അരുണ്‍, ഓലത്താന്നി സ്വദേശി അരുണ്‍ നായര്‍ എന്നിവരില്‍നിന്ന് ജോലിവാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കെ ടി ഡി സിയി ലും ബീവറേജസിലും ആയിരുന്നു ഇവര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിരുന്നത്.

കേസിലെ ഒന്നാം പ്രതിയും സി.പി.ഐ നേതാവും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ദിവസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസിലെ മറ്റൊരു പ്രതി സാജു പാലിയോട് ഇപ്പോഴും ഒളിവിലാണ് . ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുന്‍പ് സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർക്ക് ആറു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചത്. ആറ് വർഷം തടവും, 40000 രൂപ പിഴയുമാണ് ശിക്ഷ. ചതി, വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമക്കയ്ൽ എന്നീ കുറ്റങ്ങളിലാണ് വിധി.

കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും, ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി ‘ഫജർ’ ഹൗസിൽ അബ്​ദുൽ മജീദി​ന്‍റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞാണ് പ്രതികൾ പണം തട്ടിയെടുത്തത്. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ സോളാർ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. ലക്ഷ്മി നായർ, ആർ.ബി. നായർ എന്നീ പേരിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുൽ മജീദിനെ സമീപിച്ചത്.

കേസിലെ മുന്നാം പ്രതിയും, സരിതയുടെ ഡ്രൈവറുമായിരുന്ന മണിമോനെ കോടതി വെറുതെ വിട്ടിരുന്നു. താന്‍ നിരപരാധിയെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മണി മോൻ്റെ പ്രതികരണം.

സരിത നായരുടെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ക്വാറന്‍റീനിൽ ആയതിൽ ബിജു രാധാകൃഷ്ണൻ ഇന്ന് കോടതിയിൽ ഹാജരായില്ല. കേസിൽ ബിജു രാധാകൃഷ്ണൻ അവധിക്ക് അപേക്ഷ നൽകിയിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് സരിത കോടതിയിൽ വാദിച്ചത്. സോളാർ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടർ മാത്രമാണ്. കമ്പനിയുടെ ഒന്നാമത്തെ ഡയറക്ടറും ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല.

സോളാർ തട്ടിപ്പ് കേസുകളിൽ അബ്ദുൾ മജീദിൻ്റെ പരാതിയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. ഈ കഴിഞ്ഞ മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. സരിത നിരന്തരം ഹാജരാകാതെ വന്നിട്ടും ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും, തൊഴിൽത്തട്ടിപ്പുകേസിൽ പ്രതിയായിട്ടും ഇവരെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. തുടർന്നാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാർ തട്ടിപ്പുകേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *