Breaking News

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ കൂടി പിടിയിൽ

ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. പെൺകുട്ടിയെ പ്രതി കൈമാറിയെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി കസ്റ്റഡിയിലെടുത്തു.

ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന ബീഹാർ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്‌. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. അഫ്‌സാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ വെള്ളി രാത്രി 11ന്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ ആലുവ ഈസ്റ്റ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

പൊലീസ്‌ രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്രതി മദ്യലഹരിയാണെന്നാണ്‌ വിവരം. ബിഹാറുകാരായ ദമ്പതികൾ നാലുവർഷമായി ഇവിടെ താമസിക്കുകയാണ്‌. ഇവർക്ക് മൂന്ന് മക്കൾകൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകൾ നിലയിൽ രണ്ടു ദിവസം മുമ്പാണ്‌ പ്രതി താമസത്തിനെത്തിയത്‌. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.