Breaking News

രണ്ട് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റ്; ടി-20 ലോകകപ്പിലേക്ക് നീട്ടിയെറിഞ്ഞ് നടരാജൻ

2021ൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീം ആണ് ഇപ്പോൾ ബിസിസിഐയുടെ ലക്ഷ്യം. ലോകകപ്പിനുള്ള ടീമൊരുക്കലിൻ്റെ ഭാഗമായാണ് സഞ്ജുവിനെയും നടരാജനെയുമൊക്കെ പരീക്ഷിക്കുന്നത്. ലഭിക്കുന്ന അവസരങ്ങൾ ആര് മുതലെടുക്കുന്നോ അവർ ലോകകപ്പിൽ കളിക്കും. സഞ്ജുവിൻ്റെ കാര്യം ഇനിയും ഉറപ്പായിട്ടില്ലെങ്കിലും നടരാജൻ 2 മത്സരം കൊണ്ടു തന്നെ ഏറെക്കുറെ ലോകകപ്പ് ടീമിലൊരു സീറ്റ് റിസർവ് ചെയ്തുകഴിഞ്ഞു.

ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യത്തെ രണ്ട് ടി-20കളിൽ നിന്നായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ് നടരാജൻ. ഇന്ത്യക്കു വേണ്ടി മാത്രമല്ല, പരമ്പരയിൽ ഇതുവരെ ഏറ്റവുമധികം വിക്കറ്റുകൾ നടരാജനാണ്. 5 വിക്കറ്റുകൾ നേടിയ തമിഴ്നാട് പേസർ ആകെ 8 ഓവർ എറിഞ്ഞു. 50 റൺസ് മാത്രമേ വിട്ടുനൽകിയുള്ളൂ. ഈ കണക്കുകൾക്കൊക്കെ അപ്പുറം വിക്കറ്റുകൾ കൊണ്ട് നടരാജൻ മത്സരത്തിലുണ്ടാക്കിയ ഇംപാക്ട് ആണ് ശ്രദ്ധേയം.

ആദ്യത്തെ കളിയിൽ നിലയുറപ്പിച്ച ഡാർസി ഷോർട്ട്, അപകടകാരിയായ ഗ്ലെൻ മാക്സ്‌വൽ എന്നിവരെയും മിച്ചൽ സ്റ്റാർക്കിനെയും പുറത്താക്കിയ താരം രണ്ടാം മത്സരത്തിൽ ഷോർട്ടിനെ പുറത്താക്കിയാണ് തുടങ്ങുന്നത്. എക്സ്പ്ലോസീവ് സ്റ്റാർട്ട് ലഭിച്ച ഓസീസ് കളിയും കൊണ്ട് ഓടുന്നതിനിടെയാണ് നട്ടു ഷോർട്ടിനെ ശ്രേയാസിൻ്റെ കൈകളിൽ എത്തിക്കുന്നത്. രണ്ട് ഗുഡ് ലെംഗ്ത് പന്തുകൾ കൊണ്ട് ഷോർട്ടിന് പന്തിനെപ്പറ്റി ധാരണയുണ്ടാക്കി അടുത്ത പന്ത് ഒരു ഷോർട്ട് ബോൾ. അഡ്വാൻസ് ചെയ്യാൻ ശ്രമിച്ച ഷോർട്ട് അവസാനിക്കുന്നത് ശ്രേയാസിൻ്റെ കൈകളിലാണ്. വേരിയേഷനുകൾ എങ്ങനെ ഉപയോഗിക്കണമെന്ന കൃത്യമായ ബോധമാണ് അവിടെ കണ്ടത്. സാക്ഷാൽ സ്റ്റീവ് സ്മിത്തിനെ ഇത്തരം വേരിയേഷനുകൾ കൊണ്ട് വെള്ളം കുടിപ്പിക്കുന്ന മനോഹര കാഴ്ചയും മത്സരത്തിൽ കണ്ടു.

ഇന്ത്യയിൽ കിട്ടാനില്ലാത്ത ബ്രീഡാണ് ലെഫ്റ്റ് ആം പേസർമാർ. ഇന്ത്യക്കു വേണ്ടി പന്തെറിയുന്ന 11ആമത്തെ മാത്രം ലെഫ്റ്റ് ആം പേസറാണ് നടരാജൻ എന്ന കണക്കു തന്നെ ഈ ദൗർലഭ്യത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആക്യുറസിയും അഡാപ്ഷനുമുള്ള നടരാജൻ ടി-20 ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *