ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അധികാരത്തില്‍ തുടരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടെങ്കിലും പിന്നീട് പിന്മാറുകയായിരുന്നെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് ഫലം വന്നശേഷം വൈറ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ട്രംപ് സാധ്യതകള്‍ ആരാഞ്ഞത്. വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ, പ്രതിരോധ സെക്രട്ടറി, സംയുക്തസേനാധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വിശാലമായ സംഘര്‍ഷത്തിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി ആക്രമണത്തിന് മുതിരരുതെന്ന് ഉപദേശകര്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിന്റെ വിശദാംശങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയ്യാറായില്ല.