Breaking News

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് വാരണാസിയില്‍ 40ല്‍ ഏഴ് സീറ്റ് മാത്രം; അയോധ്യയിലും തിരിച്ചടി

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്തെ പകുതിയിലേറെ പഞ്ചായത്തുകളും സമാജ്‌വാദി പാര്‍ട്ടി തൂത്തുവാരി. വാരണാസിയില്‍ ആകെയുള്ള 40 സീറ്റില്‍ ഏഴ് സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 15 ഇടത്ത് സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു.

3050 ജില്ലാ പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 764 സീറ്റ് ബിജെപി നേടിയപ്പോള്‍ 762 സീറ്റുമായി എസ്പി തൊട്ടുപിന്നിലാണ്. 369 സീറ്റുമായി ബിഎസ്പി മൂന്നാമതും 80 സീറ്റുമായി കോണ്‍ഗ്രസ് നാലാമതുമാണ്. 1071 സീറ്റും സ്വതന്ത്രരാണ് നേടിയത്. സംസ്ഥാനത്തുടനീളം എസ്പിക്ക് വലിയ നേട്ടമാണ് ഉണ്ടായത്. അയോധ്യയില്‍ 40ല്‍ 24 സീറ്റും സ്വന്തമാക്കി സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു. ബിജെപി ആറ് സീറ്റ് മാത്രമാണ് ഇവിടെ നേടിയത്. മായാവതിയുടെ ബിഎസ്പി അഞ്ച് സീറ്റും നേടി.

മഥുരയില്‍ ബിജെപിക്ക് എട്ട് സീറ്റ് മാത്രമാണ് നേടാനായത്. ബിഎസ്പി 12ഉം ആര്‍എല്‍ഡി ഒന്‍പത് സീറ്റും നേടി. ഏപ്രില്‍ 29നായിരുന്നു ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ രീതി.

വരണാസിയില്‍ 15 സീറ്റുകളില്‍ എസ്പി ജയിച്ചു. കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റ് വീതം നേടി. എട്ടിടത്ത് സ്വതന്ത്രരാണ് വിജയിച്ചത്. വോട്ടെണ്ണല്‍ അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ തട്ടകമായ ലഖ്നൗവില്‍ പത്തിടത്ത് എസ്പിയും നാല് സീറ്റില്‍ ബിഎസ്പിയും വിജയിച്ചു. ബിജെപിക്ക് കിട്ടിയത് മൂന്ന് സീറ്റുമാത്രമാണ്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപി 20 സീറ്റില്‍ ജയിച്ചു. അതേസമയം വെല്ലുവിളിയായി 19 സീറ്റ് നേടി എസ്പി തൊട്ടുപിന്നിലുണ്ട്. 21 ഇടത്ത് സ്വതന്ത്രരും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *