Breaking News

കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറഞ്ഞ ശേഷം ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തിയ താന്ത്രികൻ അറസ്റ്റിൽ

വിവാഹേതര ബന്ധം പുലർത്തിയ യുവതിയെയും യുവാവിനെയും വിചിത്രമായ രീതിയിൽ കൊലപ്പെടുത്തിയ താന്ത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടശേഷം ഫെവിക്വിക്ക് പശ ഒഴിച്ച് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു ഇയാൾ.

അധ്യാപകനായ രാഹുൽ മീണ (30), സോനു കുൻവർ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും മറ്റ് വിവാഹം കഴിച്ചശേഷം അവിഹിതമായ ബന്ധം തുടരുകയായിരുന്നു. മരിച്ചവരുടെ ജാതിവ്യത്യാസവും കൊലപ്പെടുത്തിയ രീതിയും കണക്കിലെടുത്ത് അന്വേഷണത്തിന്റെ തുടക്കത്തിൽ ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിച്ചു. എന്നാൽ, തന്ത്രിയെ പോലീസ് അറസ്റ്റ് ചെചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഇരുവരുടെയും കുടുംബങ്ങൾ ഭദവി ഗുഡയിലെ ഇച്ഛപൂർണ ശേഷനാഗ് ഭാവ്ജി മന്ദിറിൽ തന്ത്രിയെ സന്ദർശിക്കാറുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിവാഹിതരാണെങ്കിലും ഇവർ പരസ്പരം അടുത്തു. ഈ വിവരം സോനുവുമായി അടുപ്പമുണ്ടായിരുന്ന തന്ത്രി തന്നെയാണ് രാഹുലിന്‍റെ ഭാര്യയെ അറിയിച്ചത്. തുടർന്ന് ഭാര്യയുമായി രാഹുൽ നിരന്തരം വഴക്കുണ്ടാക്കാൻ തുടങ്ങി. വൈകാതെ തന്ത്രി തന്റെയും സോനുവിന്റെയും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞതായി രാഹുൽ കണ്ടെത്തി. ഇതോടെ രാഹുലും സോനുവും ചേർന്ന് തന്ത്രിയെ ഭീഷണിപ്പെടുത്തി.

തന്ത്രിക്കെതിരെ രാഹുൽ സോനുവിനെക്കൊണ്ട് പീഡനക്കേസ് ഫയൽ ചെയ്യിച്ചു. തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയതോടെ തന്ത്രി ഇവരോട് പ്രതികാരം ചെയ്യാൻ പദ്ധതി ഇട്ടു. ഇതിന്റെ ഭാഗമായി തന്ത്രി അൻപതോളം ഫെവിക്വിക്ക് ട്യൂബുകൾ വാങ്ങി വലിയ കുപ്പിയിൽ ഒഴിച്ചുവെച്ചു. നവംബർ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച് തന്റെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് ഇയാൾ തന്ത്രപൂർവ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്.

ഇരുവരും ഇയാളുടെ വലയിൽ വീണു. തന്ത്രി പറഞ്ഞതുപോലെ കമിതാക്കൾ ഇയാളുടെ കണ്മുന്നിൽ വെച്ച് ലൈംഗിക ബന്ധത്തത്തിലേർപ്പെട്ടു. ഈ സമയം ഭലേഷ് കുമാർ ഫെവിക്വിക്ക് കുപ്പി അവരുടെ മേൽ ഒഴിക്കുകയായിരുന്നു. ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്‍റെയും സോനുവിന്‍റെയും സ്വകാര്യഭാഗങ്ങളിൽ ഉൾപ്പടെ താന്ത്രികൻ ഫെവികിക്ക് പശ ഒഴിച്ചതായി കണ്ടെത്തി.