Breaking News

പഴയിടം എന്ന വന്മരം വീണു, ഇനിയാര്?; ഫിറോസ് ചുട്ടിപ്പാറ & രതീഷ്

ഇത്തവണത്തെ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്ന് നോണ്‍ വെജ് ഭക്ഷണ വിവാദം പഴയിടം മോഹന്‍ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചത്.

പഴയിടം മോഹനന്‍ നമ്പൂതിരി പിന്മാറിയ സാഹചര്യത്തില്‍ ഇനി ആര് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ പേരാണ് സോഷ്യല്‍ ഉയര്‍ത്തി കാട്ടുന്നത്. ഫിറോസ് ചുട്ടിപ്പാറയും സഹായി രതീഷും വരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

പുതുമയാര്‍ന്ന പാചക വീഡിയോകള്‍ക്കായി ഏതറ്റം വരെയും പോകുന്ന വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അടുക്കളയില്‍ നിന്നും പുറത്ത് അടുപ്പ് കൂട്ടിയുള്ള ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഒട്ടകത്തെ നിര്‍ത്തി പൊരിച്ചതും വിവാദമായ മയില്‍ കറി വെയ്ക്കലും ചുട്ടിപ്പാറയുടെ ഫുഡ് വ്‌ളോഗിന്റെ വ്യത്യസ്തമാക്കിയിരുന്നു.

സ്‌കൂള്‍ കലോത്സവത്തില്‍ വെജ് ഭക്ഷണം മാത്രം വിളമ്പുന്ന രീതി വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാറിന്റെ കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ പഴയിടത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ്ജും വിളമ്പുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നോണ്‍ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.