മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ജില്ലയിൽ കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നല്കാൻ തമിഴ്‌നാടിനോട് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 137.60 അടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2637 ഘനയടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് സാധ്യതയില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയാൻ കാരണം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു.
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് കേരളം തയാറാക്കിവരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡി പി ആർ ഡിസംബറിൽ സർക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമർപ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.