Breaking News

രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രി ഇന്ന് ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കും

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിന് ഇടയില്‍ 117000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചു.

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് ആരോഗ്യ പ്രവര്‍ത്തകരോട് സംസാരിക്കും. വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈനായാണ് യോഗം. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഈ മാസം പത്താം തീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കും. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി ആരോഗ്യ പ്രവര്‍ത്തകരോട് സംസാരിക്കുന്നത്.

മുംബൈയില്‍ മാത്രം 20000 കോവിഡ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ 5031 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4324 കേസുകളും ബംഗ്ലൂരുവിലാണ്. ഇവിടുത്തെ ടിപിആര്‍ നാല് ശതമാനത്തിന് അടുത്തെത്തി. ഈ സാഹചര്യത്തില്‍ ബംഗ്ലൂരുവില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. വാരാന്ത്യ കര്‍ഫ്യൂ നാളെ മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖകളുമായി വരുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.