ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫര്‍ഹാന. ഷിബിലിയാണ് എല്ലാം ആസൂത്രണം ചെയ്തതെന്നും താന്‍ കൊന്നിട്ടില്ലെന്നും ഫര്‍ഹാന പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ താന്‍ മുറിയിലായിരുന്നു, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണ്, താന്‍ അവര്‍ക്കൊപ്പം നിന്നെന്നും ഫര്‍ഹാന വ്യക്തമാക്കി. ഹണിട്രാപ്പായിരുന്നോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താന്‍ സിദ്ദിഖിന്‍റെ കൈയ്യില്‍ നിന്നും ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്നായിരുന്നു ഫര്‍ഹാനയുടെ മറുപടി. റൂമില്‍വെച്ച് സിദ്ദിഖും ഷിബിലിയും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഫര്‍ഹാന കൂട്ടിച്ചേര്‍ത്തു.
ഫര്‍ഹാനയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം ഫര്‍ഹാനയും ഷിബിലിയും ധരിച്ച വസ്ത്രങ്ങള്‍ വീടിന് പിന്നിലിട്ട് ഇവര്‍ കത്തിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. പൊലീസ് വാഹനത്തില്‍ തെളിവെടുപ്പിനായി എത്തിയപ്പോഴാണ് ഫര്‍ഹാന പ്രതികരിച്ചത്.
അതേസമയം സിദ്ദിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ പ്രവര്‍ത്തിച്ചിരുന്നത് കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയെന്ന് കണ്ടെത്തിയിരുന്നു. സിദ്ദിഖിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഹോട്ടലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതായി അറിയിച്ചു.
കസ്റ്റഡി അപേക്ഷയില്‍ സിദ്ദിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍വെച്ച് സിദ്ദിഖിന്‍റെ കഴുത്തില്‍ വരയക്കുകയും തുടര്‍ന്ന് നിലത്ത് വീണ സിദ്ദിഖിനെ പ്രതികളിലൊരാളായ ആഷിഖ് ചവിട്ടുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മൂന്നായി മുറിച്ച് കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡിയില്‍ വ്യക്തമാക്കുന്നുണ്ട്.