Breaking News

നിയമങ്ങള്‍ മതത്തിന് അതീതമാകണം; ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് എസ് എന്‍.ഡി.പി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍കോഡ് നിയമത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമങ്ങള്‍ മതത്തിന് അതീതമാകണമെന്നും കീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വന്നാല്‍ നീതിന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകും. വ്യക്തിനിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യമെമ്പാടും ഉത്ഭവിക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ ഇല്ലാതാകും. വ്യവഹാരം ലളിതമാകും. വിവേചനപരമായ നിയമവ്യവസ്ഥകള്‍ ഒഴിവാകും. സങ്കീര്‍ണമായ വ്യക്തിനിയമങ്ങളുടെ നൂലാമാലകളില്‍പ്പെട്ട് നീതിക്കുവേണ്ടി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ലന്നും അദേഹം വ്യക്തമാക്കി.

മതത്തിന്റെ അസ്വീകാര്യമായ വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് 29 വര്‍ഷം മുമ്പ് വിവാഹിതരായ അഡ്വ. സി.ഷുക്കൂറും എം.ജി. സര്‍വകലാശാല മുന്‍ പ്രോ വി.സി. ഡോ.ഷീന ഷുക്കൂറും തങ്ങളുടെ സ്വത്ത് മൂന്ന് പെണ്‍മക്കള്‍ക്കും പൂര്‍ണമായി ലഭ്യമാകാന്‍ വേണ്ടി അടുത്തിടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചത്. സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലും കണ്ടേക്കാമെന്ന് എസ്എന്‍ഡിപിയുടെ മുഖപത്രമായ യോാഗനാദത്തിലെ എഡിറ്റോറിയലിലൂടെ അദേഹം വ്യക്തമാക്കി.

യോഗനാദത്തിലെ എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍കോഡ് മുഖ്യവിഷയമായി മാറുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയമായ കളമൊരുക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഛിന്നഗ്രഹങ്ങളെപ്പോലെ നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളും. പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലില്‍ ഏകീകൃത സിവില്‍ കോഡിന്റെ കാര്യം പരാമര്‍ശിച്ചതോടെയാണ് വൈക്കോല്‍കൂനയ്ക്ക് തീപിടിച്ച പോലെ ഇക്കാര്യം കത്തിപ്പടരുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയുള്‍പ്പെടെയുള്ള വ്യക്തിനിയമങ്ങള്‍ മതാടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വ്യക്തിനിയമങ്ങളും മതത്തിന് അതീതമാക്കാനുള്ളതാണ് ഏകീകൃത സിവില്‍കോഡ്. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ നിര്‍ദ്ദേശക തത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നുണ്ട്. പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിത്. 22-ാമത് ലാകമ്മിഷന്‍ ഇതു സംബന്ധിച്ച അഭിപ്രായങ്ങളും ശുപാര്‍ശകളും ശേഖരിക്കാനും ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെതന്നെ നിയമനിര്‍മ്മാണം പ്രതീക്ഷിക്കാം. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം സജീവമാക്കി നിലനിറുത്തേണ്ടത് എല്ലാ രാഷ്ട്രീയകക്ഷികളുടെയും ആവശ്യമാണ്. വോട്ടുതന്നെയാണ് ലക്ഷ്യം.
ഏകീകൃത സിവില്‍കോഡിനെതിരെ ശക്തമായി രംഗത്തുള്ളത് മുസ്‌ളിം ജനവിഭാഗത്തിലെ ഒരു വിഭാഗമാണ്. നിയമം നടപ്പാക്കിയാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ളിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് അറുതിയാകും. ഈ വിവേചനങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ഒട്ടേറെ കേസുകളും ഉത്ഭവിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീംകോടതി വിധിക്ക് ആധാരമായ പ്രശസ്തമായ ഷാബാനു കേസും 2017ലെ മുത്തലാക്ക് നിരോധന വിധിയും അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്. പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് മലയാളിയായ മേരി റോയി സുപ്രീംകോടതിയില്‍ നിന്ന് നേടിയെടുത്ത തുല്യാവകാശ വിധി ക്രിസ്ത്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഷാബാനു കേസില്‍ ഷാബാനുവിന് അനുകൂലമായ വിധി മറികടക്കാന്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി.

കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടേണ്ടവയാണ് നിയമങ്ങള്‍. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹൈന്ദവ മതത്തിലെ അനാചാരങ്ങള്‍ ശ്രീനാരായണ ഗുരുദേവനെ പോലുള്ള നവോത്ഥാന നായകരുടെ പോരാട്ടങ്ങളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും അവസാനിപ്പിച്ചതാണ്. മത, ജാതി, ലിംഗ വിവേചനപരമായ ഒരു നിയമവും മനുഷ്യന്റെ അന്തസിന് യോജിച്ചതല്ല. പരിഷ്‌കൃതസമൂഹം അത് അംഗീകരിക്കുന്നുമില്ല. ഒരേ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്ത നിയമങ്ങള്‍ മാറ്റപ്പെടേണ്ടതു തന്നെയാണ്. എങ്കിലും ഭരണഘടനാ ശില്പിയായ ഡോ.ബാബാ സാഹിബ് അംബേദ്കറിന് പോലും സമ്മര്‍ദ്ദശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങി ഏക സിവില്‍കോഡ് നടപ്പാക്കാതെ പിന്‍വാങ്ങേണ്ടിവന്നു.

നിയമങ്ങള്‍ മതേതരമായിരുന്നാലേ മതേതര രാജ്യത്തിന് അര്‍ത്ഥമുള്ളൂ. മതവും വിശ്വാസവും വ്യക്തികേന്ദ്രീകൃതമാണ്. ഒരേ മതത്തിലുള്ളവര്‍ തന്നെ മതശാസനകള്‍ പലരീതിയിലാണ് പിന്തുടരുന്നത്. നിയമം നടപ്പാക്കല്‍ സങ്കീര്‍ണമാക്കാനും വിവേചനപരമാക്കാനും മാത്രമേ വ്യക്തിനിയമങ്ങള്‍ വഴിയൊരുക്കിയിട്ടുള്ളൂ. സ്ത്രീകളാണ് വ്യക്തിനിയമങ്ങളുടെ പ്രധാന ഇരകള്‍. ക്രിമിനല്‍, വസ്തുകൈമാറ്റം, തുടങ്ങിയ നിയമങ്ങള്‍ മതേതരമാകാം എങ്കില്‍ വ്യക്തിനിയമങ്ങളും അങ്ങനെയാകണം. രാഷ്ട്രീയത്തിനും മതതാത്പര്യങ്ങള്‍ക്കുമപ്പുറം ജനതാത്പര്യം മാത്രമാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടത്.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പലതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവരുടെ കെണികളില്‍ അകപ്പെടാതെ പ്രായോഗികമായ സമീപനം സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം.
ഇക്കാര്യത്തില്‍ മലയാളികള്‍ക്ക് മാതൃകാപരമായ നിലപാടുകള്‍ സ്വീകരിക്കാനാകും. രാജ്യത്തിന് മാതൃകയായ ഒട്ടേറെ സാമൂഹ്യ പരിഷ്‌കാരങ്ങള്‍ക്ക് വേദിയായ മണ്ണാണിത്. ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയത് ഈ കൊച്ചു കേരളത്തിലാണ്. അതിന് കാരണം സമത്വസുന്ദര ലോകമെന്ന പുരോഗമനാത്മകമായ നമ്മുടെ നിലപാടാണ്. ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വന്നാല്‍ നീതിന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകും. വ്യക്തിനിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യമെമ്പാടും ഉത്ഭവിക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ ഇല്ലാതാകും. വ്യവഹാരം ലളിതമാകും. വിവേചനപരമായ നിയമവ്യവസ്ഥകള്‍ ഒഴിവാകും. സങ്കീര്‍ണമായ വ്യക്തിനിയമങ്ങളുടെ നൂലാമാലകളില്‍പ്പെട്ട് നീതിക്കുവേണ്ടി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ല.

മതത്തിന്റെ അസ്വീകാര്യമായ വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് 29 വര്‍ഷം മുമ്പ് വിവാഹിതരായ അഡ്വ. സി.ഷുക്കൂറും എം.ജി. സര്‍വകലാശാല മുന്‍ പ്രോ വി.സി. ഡോ.ഷീന ഷുക്കൂറും തങ്ങളുടെ സ്വത്ത് മൂന്ന് പെണ്‍മക്കള്‍ക്കും പൂര്‍ണമായി ലഭ്യമാകാന്‍ വേണ്ടി അടുത്തിടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചത്. സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലും കണ്ടേക്കാം.

വെറുമൊരു രാഷ്ട്രീയ വിഷയമല്ല ഏകീകൃത സിവില്‍കോഡ്. ലോകം അതിവേഗം മാറുകയാണ്. അവിശ്വസനീയമായ സാങ്കേതിക വിദ്യകളുടെ ലോകത്തേക്കാണ് പുതിയ തലമുറ കടന്നുവരുന്നത്. വിദ്യാസമ്പന്നരും ലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുമായ അവരുടെ മുന്നിലേക്ക് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത മതശാസനകള്‍ കൊണ്ടുചെല്ലുന്നത് അവരെ മതത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നും അകറ്റാനേ ഉപകരിക്കൂ. ജീവിതപ്രതിസന്ധികളിലും അല്ലാത്തപ്പോഴും സാധാരണ മനുഷ്യന് ശാന്തിയും സമാധാനവും പ്രതീക്ഷകളും പകരുന്ന മരുന്നാണ് മതവും ദൈവങ്ങളും. ആ മരുന്നിനെ മയക്കുമരുന്ന് പോലെയാക്കി മനുഷ്യനെ അടിമയാക്കി മാറ്റാതെ നോക്കേണ്ടത് മതമേധാവികളുടെയും യഥാര്‍ത്ഥ വിശ്വാസികളുടെയും കടമയാണ്. എതിര്‍പ്പുകള്‍ കനപ്പെടുന്ന സാഹചര്യത്തില്‍, ആശങ്കപ്പെടുന്നവരുമായി പ്രത്യേകിച്ച് മുസ്‌ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയത്തിന് തയ്യാറാവുകയും വേണം. അവരിലെ ഭയാശങ്കകള്‍ അകറ്റി, സ്വീകരിക്കാവുന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സമവായത്തിനുള്ള ശ്രമം കൂടി ഉണ്ടാവേണ്ടതുണ്ട്.