നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്.
അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.
നിയമസഭ തിരഞ്ഞെടുപ്പിൻറെ പരസ്യപ്രചരണം അവസാനിക്കുമ്പോൾ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി മാറിയെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ.
ഇനിയുള്ള മണിക്കൂറുകൾ ഇനി നിർണായകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യർഥനയുമായി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവർത്തകരും.
തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക.
കർശന സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്തു തുടങ്ങും. കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക്നൽകിക്കഴിഞ്ഞു.