നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിഷക്കലെത്തി നിൽക്കെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത തിരിച്ചടി. 250 നേതാക്കള്‍ പാര്‍ട്ടി വിട്ടു ജോസ് വിഭാഗത്തിനൊപ്പം ചേരും. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം പികെ രവി ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്. ഇതിന് പുറമേ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് ജെജെ തോമസും ജില്ലയിലെ വിവിധ നിയോദജക മണ്ഡലം പ്രസിഡണ്ടുമാരും ജോസ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പാര്‍ട്ടി ചിഹ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും അനുവദിച്ചതിനാല്‍ തന്നെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. ജില്ലയിലെ ആകെയുള്ള അഞ്ഞൂറോളം അംഗങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ അവകാശപ്പെട്ടു.
ബുധനാഴ്ച്ചയാണ് പുതിയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത്. ചെയര്‍മാന്‍ ജോസ് കെ മാണിയാണ് അംഗത്വം നല്‍കുക.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും നിരവധിനേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായിരുന്ന കൊടുവള്ളി കുഞ്ഞഹമ്മദ് അധികാരിയുടെ മകനും ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗവും കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ അത്തിയത്തിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്.