Breaking News

കോവിഡ് കാലത്ത് പരോളിലിറങ്ങിയ തടവുകാരില്‍ 34 പേര്‍ തിരിച്ച് കയറിയില്ല

കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലന്ന് ആഭ്യന്തര വകുപ്പ് സ്ഥീരീകരിച്ചു. ഇവര്‍ക്ക്്് തിരികെ എത്താന്‍ സുപ്രീംകോടതി നല്‍കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേര്‍ തിരികെയെത്തിയിട്ടില്ല. തടവുകാരെ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പൊലീസിന്റെ സഹായം തേടും.

കൊവിഡും കാലത്ത് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം 770 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്. പകര്‍ച്ച വ്യാധി ഭീഷണി അകന്നതോടെ തടവുകാര്‍ക്ക് തിരിച്ചെത്താന്‍ നോട്ടീസ് നല്‍കി. ഇവരില്‍ പകുതിയോളം പേര്‍ തിരിച്ചെത്തി. ഇതിനിടെ പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പുറത്തിറങ്ങിയതിനാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ ജയില്‍ തിരിച്ചു കയറൂ എന്നായിരുന്നു നിലപാട്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി. തിരികെ ജയിലിലെത്താന്‍ നല്‍കിയ സമയം ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു.

സമയ പരിധി അവസാനിച്ചതോടെ ടിപി കേസിലെ പ്രതികള്‍ അടക്കം തിരിച്ചെത്തി. പക്ഷെ 34 പേര്‍ ഇപ്പോഴും ജയിലിന് പുറത്താണ്. ഏറ്റവും കൂടുതല്‍ തടവുകാര്‍ തിരിച്ചെത്താനുള്ളത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 13 തടവുകാരാണ് ഇവിടെ തിരികെയെത്തേണ്ടത്. ചീമേനിയില്‍ തുറന്ന ജയിലില്‍ 5 പേരും, നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍- 8 പേരും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍- 6 പേരും, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ടും തടവുകാരാണ് തിരികെയത്താനുള്ളത്. ഒരാള്‍ മരിച്ചുവെന്നും രണ്ടുപേര്‍ ആശുപത്രിയിലാണെന്നുമുള്ള അനൗദ്യോഗിക വിവരം ജയില്‍വകുപ്പിനുണ്ട്. തിരിച്ചെത്താത്തവരെ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പൊലീസിന് കത്ത് നല്‍കും.