Breaking News

ശിവസേന ഇനി ‘ആളിക്കത്തും’; ചിഹ്നം പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് ‘തീപ്പന്തം’ ചിഹ്നവും ശിവസേന ഉദ്ധവ് ബാലാസാഹെബ് എന്ന പേരും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, ഷിൻഡെ വിഭാഗത്തിന് ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘അമ്പും വില്ലും’ ഉപയോഗിക്കുന്നതിന് അവകാശവാദമുന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ ചിഹ്നനം ഉപയോഗിക്കുന്നത് കമ്മീഷൻ വിലക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ ചിഹ്നങ്ങൾ നൽകാൻ നിർദ്ദേശം നൽകിയത്.

‘ഉദയസൂര്യൻ’, ‘ത്രിശൂലം’, ‘ഗദ’, എന്നീ ചിഹ്നങ്ങളാണ് ഉദ്ധവ് വിഭാഗം സമർപ്പിച്ചിരുന്നത്. എന്നാൽ, ഇവ മൂന്നും സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ലാത്തതിനാൽ അനുവദിച്ചില്ല. ഒക്ടോബർ 11 നാളെ പുതിയ മൂന്ന് ചിഹ്നങ്ങൾ സമർപ്പിക്കാൻ ഷിൻഡേ വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ‘ഉദയസൂര്യൻ’, ‘ത്രിശൂലം’, ‘ഗദ’ എന്നീ ചിഹ്നങ്ങളായിരുന്നു ഷിൻഡ‍േ ക്യാമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചിരുന്നത്.

ഇതിൽ ‘ഉദയസൂര്യൻ’, ‘ത്രിശൂലം’ എന്നീ ചിഹ്നങ്ങൾ ഉദ്ധവ് വിഭാഗവും സമർപ്പിച്ചിരുന്നു. ‘ഉദയസൂര്യൻ’, ‘ത്രിശൂലം’, ‘തീപന്തം’, എന്നീ ചിഹ്നങ്ങളായിരുന്നു ഉദ്ധവ് വിഭാഗം മുന്നോട്ട് വെച്ചത്. അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉദ്ധവ്-താക്കറേ വിഭാഗങ്ങൾ ഏറ്റുമുട്ടുന്നത്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്.

തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നായിരുന്നു ഏക്‌നാഥ് ഷിൻഡേ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വാദം. യഥാര്‍ഥ ശിവസേന ആരെണെന്ന് തീരുമാനിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായിരുന്നില്ല.