നെടുമങ്ങാട്: അഴിമതികേസ് തീർപ്പാക്കുന്ന തിരക്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വികസനത്തെ കുറിച്ച് പറയാൻ സമയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പൽ എൻ.ഡി.എ – ബി.ജെ.പി സ്ഥാനാർത്ഥികളുടെ തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ സംസ്ഥാനമാണ് കേരളം. എല്ലാം സുതാര്യമായാണ് നടക്കുന്നതെന്ന് ജനങ്ങൾ ചിന്തിച്ചിരുന്നത്. എന്നാൽ ഇത്രയും അഴിമതി നടത്തുന്ന സംസ്ഥാനം വേറെയുണ്ടാകില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്തും കളളക്കടത്തും ഹവാല ഇടപാടുകളും കള്ളനോട്ട് ഇടപാടുകളും ഭരണത്തിന്റെ തണലിൽ മന്ത്രിമാർ നിർബാധം നടത്തുന്ന കാഴ്ചയാണ് എല്ലായിടത്തും. രാഷ്ട്രീയം എന്നാൽ അഴിമതി നടത്താനുള്ള ഏക ഉപാധിയാണ് എന്ന് കരുതുന്നവരാണ് എൽ.ഡി.എഫും യു.ഡി.എഫും അതിനാൽ നമ്മുടെ നാട്ടിൽ ഭരണമാറ്റം വേണമെന്നും വികസനത്തിന് വേണ്ടി പരിശ്രമിക്കുന്ന ഭരണസമിതി നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകണമെന്ന് സ്ഥാനാർത്ഥികളോട് അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് 39 വാർഡുകളിലെയും സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ചു. നെടുങ്ങാട് ധനലക്ഷ്മി ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് പ്രദീപ് കുറുന്താളി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ ജെ.ആർ.പത്മകുമാർ, നൂറനാട് ഷാജഹാൻ, പൂവത്തൂർ ജയൻ,
മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, കബീർ മുഹമ്മദ് (കാമരാജ് കോൺഗ്രസ്), ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ഉദയകുമാർ, അഡ്വക്കേറ്റ് ബാജി രവീന്ദ്രൻ, കണ്ണാറംകോട് രാജേഷ് (ശിവസേന) രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.